ജിസിസി രാജ്യങ്ങളിലുള്ള ആക്രമണങ്ങള്‍ പ്രതിരോധിച്ച അറബ് രാജ്യങ്ങള്‍
ജനങ്ങള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടീച്ചു
യുഎഇ: ഇറാന്‍- യുഎസ്, ഇസ്രയേല്‍ സംഘര്‍ഷം ആരംഭിച്ചതോടെ ജിസിസി രാജ്യങ്ങള്‍ ജനങ്ങള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടീച്ചു. ജനങ്ങളുടെ സുരക്ഷയാണ് രാജ്യത്തിന്‍റെ മുഖ്യമെന്നും അതിന് വേണ്ടിയുള്ള എല്ലാവിധ മുന്‍കരുതലുകളും രാജ്യം കൈക്കൊണ്ടിട്ടുണ്ടെന്നും അത് കൊണ്ട് തന്നെ അഭ്യൂഹങ്ങള്‍ പരത്തുന്നതിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും യുഎഇ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ന് പുലര്‍ച്ച മുതലാണ് ഇസ്രയേലും യുഎസും സംയുക്തമായി ഇറാനില്‍ ആക്രമണം നടത്തിയത്. തുടര്‍ന്ന് ഇറാന്‍ പ്രതികരിക്കുകയും ജിസിസയിലുള്ള അമേരിക്കന്‍ സൈനിക താവളം ലക്ഷ്യം വെച്ച് ഇറാന്‍ ആക്രമിക്കുകയും ചെയ്തിരുന്നു. കുവൈത്തും ബഹ്‌റൈനും യുഎഇയും ഖത്തറും ഇറാന്‍റെ ആക്രമണത്തെ വിജയകരമായി പ്രതിരോധിച്ചതായി അതാത് രാജ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജനങ്ങള്‍ വീടിനകത്ത് സുരക്ഷിതരായിരിക്കണമെന്നാണ് ഔദ്യോഗികമായി രാജ്യത്ത് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഭയം വേണ്ട ജാഗ്രത മതിയെന്നും ജിസിസി രാജ്യങ്ങള്‍ അറിയിച്ചു. ഔദ്യോഗിക ചാനലുകള്‍ പുറത്ത് വിടുന്ന വാര്‍ത്തകളും നിര്‍ദ്ദേശങ്ങളും മാത്രം പിന്തുടരുക, മറ്റു സോഷ്യല്‍ മീഡിയയില്‍ വരുന്ന വ്യാജ പ്രചരണങ്ങളെ തള്ളിക്കളയുകയെന്നും ജനങ്ങളോട് നിർദ്ദേശിച്ചു.