ചിത്രം ഇന്ന് പ്രദര്‍ശത്തിനെത്തില്ല, വിധിയും കാത്ത് നിര്‍മ്മാതാക്കള്‍
കൊച്ചി: വിവാദ പരാമര്‍ശവും വര്‍ഗ്ഗീയത തുപ്പുന്ന കഥയുമായി ഇന്ന് തിയറ്ററിലെത്താനിരുന്ന കേരള സ്റ്റോറി-2നെതിരെ സിംഗിള്‍ ബെഞ്ച് പുറപ്പെടീച്ച സ്റ്റേക്കെതിരെ നിര്‍മ്മാതാക്കള്‍ ഡിവിഷന്‍ ബെഞ്ചിന് സമര്‍പ്പിച്ച ഹരജിയിലുള്ള വാദം രാത്രി പൂര്‍ത്തിയായി. ഇന്ന് റിലീസ് ചെയ്തില്ലെങ്കില്‍ വലിയ സാമ്പത്തിക നഷ്ടമുണ്ടാവുമെന്ന നിര്‍മ്മാതാക്കളുടെ പൊതുതാത്പര്യം പരിഗണിച്ചാണ് രാത്രി തന്നെ കോടതി വാദം കേട്ടത്. വാദം കേട്ട ജസ്റ്റിസുമാരായ സുശ്രുത് അരവിന്ദ് ധര്‍മാധികാരി, പിവി ബാലകൃഷ്ണന്‍ വിധി പിന്നീട് പറയുമെന്ന് അറിയിച്ചു. വൈകുന്നേരം ഏഴരയ്ക്ക് തുടങ്ങിയ വാദം രണ്ടേക്കാല്‍ മണിക്കൂര്‍ നീണ്ടു നിന്നു.
നാളെയായിരുന്നു ചിത്രം റിലീസിനെത്തേണ്ട പ്രഖ്യാപിത തിയ്യതി. കണ്ണൂരിലെ ശ്രീദേവ് നമ്പൂതിരിയും മറ്റു ചിലരും ചിത്രത്തിന്‍റെ റിലീസ് താത്കാലികമായി നിര്‍ത്താനും സെന്‍സര്‍ ബോര്‍ഡ് നല്‍കിയ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനും സമര്‍പ്പിച്ച ഹരജിയില്‍ ജസ്റ്റിസ് ബച്ചു കുര്യന്‍റെ നേതൃത്വത്തിലുള്ള സിംഗിള്‍ ബെഞ്ച് 15 ദിവസത്തേക്ക് ചിത്രത്തിന്‍റെ റിലീസ് തടഞ്ഞ് വെച്ച് ഉത്തരവിടുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് നിര്‍മ്മാതാക്കള്‍ സമര്‍പ്പിച്ച ഹരജിയിലാണ് നിലവില്‍ വാദം പൂര്‍ത്തിയായിരിക്കുന്നത്. ഇന്ന് വിധി പറയുന്നതിനാല്‍ ചിത്രം ഇന്ന് റിലീസിന് ഒരുക്കാനാവില്ലെന്നത് തീര്‍ച്ചയാണ്.
സിനിമ യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് കൊണ്ടാണ് നിര്‍മ്മിക്കപ്പെട്ടതെന്നും ഇന്ത്യയില്‍ നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തമെന്നുമാണ് നിര്‍മ്മാതാക്കളുടെ വാദം. സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ച് അവര്‍ നീക്കാന്‍ പറഞ്ഞ രണ്ട് മിനുറ്റുള്ള 15ഓളം ഭാഗങ്ങള്‍ നീക്കം ചെയ്ത ശേഷമാണ് ചിത്രം റിലീസനെത്തുന്നത്. അത് കൊണ്ട് ഈ കാര്യത്തില്‍ റിലീസ് തടഞ്ഞു വെക്കാന്‍ സിംഗിള്‍ ബെഞ്ചിന് അധികാരമില്ലെന്നും നിര്‍മ്മാതാക്കള്‍ക്ക് വേണ്ടി ഹാജരായവര്‍ വാദിച്ചു.
വര്‍ഗ്ഗീയ പരാമര്‍ശവുമായി പുറത്തിറങ്ങുന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കേഷന്‍ അധികാരങ്ങള്‍ വേണ്ട രൂപത്തില്‍ വിനിയോഗിച്ചോയെന്ന് കോടതി ചോദിച്ചു. കേരളത്തില്‍ നിന്നുള്ള ആരുടെയും കഥ ഇതിലില്ലെന്ന് പറഞ്ഞ നിര്‍മ്മാതാക്കള്‍ പിന്നെ കേരളമെന്ന തലവാചകം എന്തിന് നല്‍കിയെന്ന് ഹരജിക്കാരുടെ വാദം പരിഗണിച്ചാണ് സിംഗിള്‍ ബെഞ്ച് വിധി പറഞ്ഞത്. കേരളം മതസൗഹാര്‍ദ്ദത്തിന്‍റെ നാടാണെന്നും എല്ലാ മതവിഭാഗങ്ങളും സന്തോഷത്തോടെ ജീവിക്കുന്ന മണ്ണാണ് കേരളമെന്നും കോടതി നിര്‍മ്മാതാക്കളെ ഓര്‍മ്മിപ്പിച്ചു. അത് കൊണ്ട് ഇത് പോലുള്ള സിനിമകള്‍ പ്രദര്‍ശത്തിനൈത്തുന്നത് നാടിന്‍റെ മതസൗഹാര്‍ദ്ദത്തിന് വിള്ളലേല്‍പ്പിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇവിടെ സെന്‍സര്‍ വേണ്ട രൂപത്തില്‍ ഇടപെട്ടോ, ഈ വശങ്ങള്‍ ബോര്‍ഡ് നോക്കിയിട്ടുണ്ടോ എന്നും കോടതി ശക്തമായി ചോദിച്ചു.
ഏതായാലും നാളത്തെ വിധി അനുകൂലമാവുമോ പ്രതികൂലമാവുമോ എന്ന് കാത്തിരിക്കുകയാണ് നിര്‍മ്മാതാക്കളും ഹരജിക്കാരും. ജനം ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നും എന്ന് കാണേണ്ടതുണ്ട്.