നാളെ മുതല്‍ താമസക്കാരെ ഒഴിപ്പിക്കാന്‍ കൂടുതല്‍ വിമാനങ്ങള്‍ സര്‍വ്വീസ് നടത്തും
മാര്‍ച്ച് 7വരെ വിമാന സര്‍വ്വീസുകള്‍ കാന്‍സല്‍ ചെയ്ത് എമിറേറ്റ്‌സ്
അബൂദാബി: ഇറാന്‍-ഇസ്രയേല്‍-അമേരിക്ക യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ സുരക്ഷാ കാര്യത്തില്‍ ശക്തമായ പ്രതിരോധം തീര്‍ക്കുകയാണ് യുഎഇ. ഇന്ന് മാത്രം ഇറാന്‍ തൊടുത്തു വിട്ട 129 ഡ്രോണുകളില്‍ 121 എണ്ണം യുഎഇ നിര്‍വീര്യമാക്കി. 8 ഡ്രോണുകള്‍ മാത്രമാണ് രാജ്യത്തിനകത്തേക്ക് പതിച്ചത്. 3 ബലിസ്റ്റിക്ക് മിസൈലുകള്‍ വിജയകരമായി പ്രതിരോധിക്കുകയും ചെയ്തു.
യുദ്ധ സാഹചര്യം കണക്കിലെടുത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വസന്തകാല അവധി നേരത്തെയാക്കി യുഎഇ വിദ്യഭ്യാസ മന്ത്രാലയം ഉത്തരവിട്ടു. നേരത്തെ മാർച്ച് 12 മുതല്‍ ഏപ്രില്‍ ആദ്യം വാരം വരെ നീണ്ടു നിന്നിരുന്ന അവധിയാണ് മാര്‍ച്ച് 9 മുതല്‍ മാര്‍ച്ച് 22 വരെയാക്കി മാറ്റിയത്. സകൂളുകളില്‍ നടക്കുന്ന വാര്‍ഷിക പരീക്ഷകള്‍ക്കും അര്‍ദ്ധ വാര്‍ഷിക പരീക്ഷകള്‍ക്കും പുതിയ മാനദണ്ഡവും മന്ത്രാലയം പുറപ്പെടീച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ച്ചയായി യുഎഇ സ്‌കൂളുകളില്‍ വിദൂര വിദ്യഭ്യാസം നടന്നു കൊണ്ടിരിക്കുകയാണ്. യുദ്ധാടിസ്ഥാനത്തിലാണ് പുതിയ തീരുമാനത്തിന് കാരണമായത്.
നാളെ മുതല്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തുമെന്ന് വിമാന കമ്പനികള്‍ അറിയിച്ചു. യുഎഇ ഗവണ്‍മെന്‍റ് അതിനുള്ള അനുമതിയും നല്‍കിയെന്ന് അവർ അറിയിച്ചു. കൂടുതല്‍ പേരെ സുരക്ഷയോടെ നാടണിയാന്‍ വേണ്ടിയുള്ള സഹായത്തിനാണ് കൂടുതല്‍ വിമാനങ്ങള്‍ പറക്കുന്നത്. കേരളത്തിലേക്കും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കും അബൂദാബി, ദുബായ്, ഫുജൈറ, ഷാര്‍ജ എന്നീ വിമാനത്താവളങ്ങളില്‍ നിന്നാണ് കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തുക. അതേ സമയം എമിറേറ്റ്‌സ് മാര്‍ച്ച് 7വരെ അവരുടെ എല്ലാ വിമാന സര്‍വ്വീസുകളും നിര്‍ത്തിവെച്ചതായി അറിയിച്ചു.