ദുബായ്: ദിനങ്ങളെത്ര മാറി മറിഞ്ഞാലും മാസങ്ങള്‍ അതിവേഗതയില്‍ സഞ്ചരിച്ചാലും ആ രാത്രിയും പകലും അബ്ദല്‍ ലത്വീഫ് ഒരിക്കലും മറക്കില്ല. മനം നിറയെ നീറുന്ന വേദനയുമായി വീല്‍ ചെയറില്‍ ആ പിതാവ് അനുശോചനത്തിനെത്തിയപ്പോള്‍ കണ്ടു നില്‍ക്കുന്നവരുടെ കണ്ണുകളില്‍ നിന്ന് കണ്ണീരൊഴുകി. ആശ്വാസത്തിന്‍റെ വാക്കുകളുമായി ദുബായ് ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ സമാധാനിപ്പിക്കാനായ് അരികിലെത്തി. ആ തീരാ വേദനയില്‍ അനുശോചനവും ആശ്വാസ വാക്കുകളുമൊക്കെ മതിയാകില്ലെന്ന് അറിയാം എന്നാലും അവര്‍ കരുതലിന്‍റെ സ്‌നേഹ സാക്ഷ്യമായി മാറി.
വീല്‍ ചെയറിലിരുന്ന് അദ്ദേഹം ആ ദിനമൊന്ന് ഓര്‍ത്തെടുത്ത് വിതുമ്പി ‘ഹത്തയില്‍ ടെന്‍റടിച്ച് തങ്ങി രാവിലെ മടങ്ങാനായിരുന്നു ഞങ്ങളുടെ തീരുമാനം. ഭാര്യയും അതിന് ഓക്കെയായിരുന്നു. കുട്ടികള്‍ക്ക് ലിവാ ഫെസ്റ്റ് കാണണമെന്ന അതിയായ താത്പര്യം കാരണമാണ് ടെന്‍റുകള്‍ മടക്കി നേരെ ലിവായിലേക്ക് തിരിച്ചു വിട്ടത്. അടുത്ത ദിവസം സ്‌കൂള്‍ തുറക്കുന്നതിനാലും അധികം വൈകാതെ മടങ്ങാനും പദ്ധതിയായിരുന്നു. ആ മടക്കയാത്രയിലാരുന്നു ഒരു നിമിഷം കൊണ്ട് എല്ലാം തകിടം മറിഞ്ഞത്. കണ്ണീരൊഴുക്കി ആ നിമിഷങ്ങളോർത്തെടുത്ത് അദ്ദേഹം പറഞ്ഞു

ദുബായിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അബ്ദല്‍ ലത്വീഫ് മലപ്പുറം തിരൂര്‍ കിഴിശ്ശേരി സ്വദേശിയാണ്. ഭാര്യ വടകര സ്വദേശിനി റുക്‌സാനയും. മക്കളായ അഷാസ്, അമ്മാര്‍, അസാം, അയാഷ് എന്നിവരാണ് വിധിയുടെ ഇരയായി ദുബായ് മണ്ണില്‍ അന്ത്യ നിദ്രയാണ്ടത്. കൂടെ വീട്ടു ജോലിക്കാരിയായ ബുഷ്‌റയും അപകടത്തില്‍ മരണപ്പെട്ടു. മക്കള്‍ നാലു പേരേയും മുഹൈസിന 2ലെ അല്‍ ശുഹദ പള്ളി ഖബര്‍സ്ഥാനില്‍ അടക്കം ചെയ്തു
ചികിത്സയിലായിരുന്ന ഏക മകള്‍ ഇസ്സ ഇന്ന് ആശുപത്രി വിട്ടു അബൂദാബിയില്‍ മറ്റൊരു കുടുംബ വീട്ടിലേക്ക് പോയി. അബ്ദുല്‍ ലത്വീഫ് ഡിസ്ചാര്‍ജ് ആയെങ്കിലും ഭാര്യക്കൊപ്പം ആശുപത്രിയില്‍ തന്നെ കഴിയുകയാണ്.
ദുബായ് ഗവണ്‍മെന്‍റിന്‍റെ കരുതലിനും കൂടെ ഇന്നലെ ശുഹദാ പള്ളി സാക്ഷ്യം വഹിച്ചു. വളരെ വേഗത്തിലായിരുന്നു രേഖകളൊക്കെ ഭരണകൂടം ചെയ്തു തീര്‍ത്തത്. രാത്രി വൈകിയും ആ കുടുംബത്തിന് വേണ്ടി അവര്‍ രേഖകള്‍ ശരിയാക്കാന്‍ തയ്യാറായി. സാധാരണ വിസയുള്ള എമിറേറ്റില്‍ മറവ് ചെയ്യണമെന്ന നിബന്ധന പോലും ആ കണ്ണീരിന് മുന്നില്‍ അവര്‍ ഇളവ് ചെയ്ത് കൊടുത്തു. പ്രവാസികളോട് യുഎഇ ഭരണകര്‍ത്താക്കള്‍ ചെയ്യുന്ന സ്‌നേഹത്തിന്‍റെ അപൂര്‍വ്വ നിമിഷങ്ങളായിരുന്നു ഇതൊക്കെയും.
അവസാനമായി മക്കളെ കാണിക്കാന്‍ ഭൗതീക ശരീരം അബൂദാബിയിലെ ഷെയ്ഖ് ഷഖ്ബത്ത് മെഡിക്കല്‍ സിറ്റിയിലെ ആശുപത്രിയിലെടുത്തപ്പോള്‍ ആ ഉമ്മയുടെ തീരാവേദനക്ക് മുന്നില്‍ ആശുപത്രി ജീവനക്കാരും കണ്ണീരിലായി. വളരെ അപൂര്‍വ്വമായ ഒരു നൊമ്പര കാഴ്ച്ചക്കും കൂടിയായിരുന്നു ആശുപത്രി സാക്ഷിയായത്. തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന ഉമ്മ റുക്‌സാനയെ മയ്യിത്തുകള്‍ മറവ് ചെയ്യാന്‍ കൊണ്ട് പോവുന്നതിന് തൊട്ട് മുമ്പായിരുന്നു മരണ വാര്‍ത്ത അറിയിച്ചത്.