തിരുവനന്തപുരം: 2026 കേരള നിയമസഭ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയും കോണ്‍ഗ്രസും ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിക്കഴിഞ്ഞു. ഇരു പാര്‍ട്ടികളും അങ്കത്തിന് തയ്യാറാണെന്ന് ഒരിക്കല്‍ കൂടി പ്രഖ്യാപിച്ചിരിക്കുന്നു. കോണ്‍ഗ്രസിന്‍റെ 35 മണ്ഡലത്തിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ കുറിച്ച് ഏകദേശ ധാരണയായതായാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം ബിജെപി 52 സീറ്റിലേക്കുള്ള സാധ്യത പട്ടികയാണ് പുറത്ത് വിട്ടിരിക്കുന്നത്. ദേശീയ നേതൃത്വത്തിന്‍റെ അംഗീകാരത്തിനായാണ് ഇരു മുന്നണികളും കാത്തിരിക്കുന്നത്.
കോണ്‍ഗ്രസിന്‍റെ ആദ്യ 35 സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ ഫെബ്രുവരി 25നകം പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതില്‍ ഏറെക്കുറെ സിറ്റിംഗ് സീറ്റുകളും കൂടാതെ തര്‍ക്കമില്ലാത്ത സീറ്റുകളുമായിരിക്കും. വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്‍, തൃത്താലയില്‍ വിടി ബല്‍റാം, മണലൂരില്‍ ടിഎന്‍ പ്രതാപന്‍ എന്നീ മൂന്ന് പേരുകള്‍ ഉറപ്പിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ടുകളും പുറത്തുവന്ന് കഴിഞ്ഞിട്ടുണ്ട്.
പുതുയുഗ യാത്ര കഴിഞ്ഞ് മാര്‍ച്ചിലെ ആദ്യ വാരത്തിലാവും രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാവുക. തര്‍ക്കമില്ലാത്ത സംവരണ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയും കൂടി ആദ്യ ഘട്ടത്തില്‍ പ്രഖ്യാപിച്ചേക്കും. എംപിമാര്‍ മത്സര രംഗത്തുണ്ടാവുമോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുന്നുണ്ട്. കെ സുധാകരനാണ് മത്സരത്തിന് താത്പര്യം അറിയിച്ച എംപിമാരില്‍ ഒരാള്‍. ഇതില്‍ കോന്നി മണ്ഡലം തിരിച്ച് പിടിക്കാന്‍ അടൂര്‍ പ്രകാശിനെ രംഗത്തിറക്കണമെന്ന് ചിലര്‍ക്ക് അഭിപ്രായമുണ്ടെങ്കിലും ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലം നഷ്ട്‌പ്പെട്ടുപോവുമോ എന്ന ആശങ്കയുമുണ്ട്.
ബിജെപി നല്‍കിയ 52 സീറ്റുകളിലെ പേരുകളില്‍ ചില മണ്ഡലങ്ങളില്‍ ഒന്നില്‍ കൂടുതല്‍ പേരുകളും ചിലരുടെ പേരുകള്‍ രണ്ട് മണ്ഡലത്തിലും നല്‍കിയിട്ടുണ്ട്. അന്തിമ തീരുമാനം ബിജെപി ദേശീയ നേതൃത്വവുമായി ചർച്ച ചെയ്ത് പുറത്ത് വിടും. ഇതില്‍ മുതിര്‍ന്ന നേതാക്കളൊക്കെ സാധ്യത പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. പിഎസ് ശ്രീധരന്‍ പിള്ളയും കുമ്മനം രാജശേഖരനും മത്സരത്തിനില്ലെന്ന് ഔദ്യോഗികമായി നേതൃത്വത്തെ അറിയിച്ചതായാണ് വിവരങ്ങള്‍.
പട്ടികയില്‍ ഏറ്റവും കൂടുതല്‍ വിജയസാധ്യത കല്‍പ്പിക്കുന്ന നേമത്ത് രാജീവ് ചന്ദ്രശേഖറിന്‍റെ പേര് മാത്രമാണ് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. കഴക്കൂട്ടത്ത് വി മുരളീധരനും കാട്ടാക്കടയില്‍ പികെ കൃഷ്ണദാസും വട്ടിയൂര്‍കാവില്‍ ആര്‍ ശ്രീലേഖയുടെയും നടന്‍ ജി കൃഷ്ണകുമാറിന്‍റെയും പേരുകള്‍ പരിഗണനയിലുണ്ട്. മഞ്ചേശ്വരത്ത് മുന്‍ ബിജെപി അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ പേര് മാത്രമാണുള്ളത്. രണ്ട് പ്രാവശ്യവും ചെറിയ വോട്ടിന് നഷ്ടപ്പെട്ട മണ്ഡലം കെ സുരേന്ദ്രന് പിടിച്ചടക്കാനാവുമെന്നാണ് ബിജെപി നേതൃത്വം വിലയിരുത്തുന്നത്. സാധ്യത പട്ടികയിലുള്ള മറ്റു പ്രമുഖര്‍ എംടി രമേശ്, ശോഭാ സുരേന്ദ്രന്‍, സി കൃഷ്ണകുമാര്‍, ബി ഗോപാലകൃഷ്ണന്‍, ഷോണ്‍ ജോര്‍ജ്ജ്, അനൂപ് ആന്റണി, മുന്‍ ഡിജിപി ജേക്കബ് തോമസ് എന്നിവരാണ്.