അബൂദാബി: നീണ്ട ഒന്നര മാസത്തെ ഇടവേളക്ക് ശേഷം യുഎയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തിങ്കളാഴ്ച്ച മുതല്‍ സ്‌കൂളിലേക്ക് പോയിത്തുടങ്ങും. ഇറാന്‍-അമേരിക്ക-ഇസ്രയേല്‍ യുദ്ധം കാരണം കഴിഞ്ഞ ഒന്നര മാസമായി വിദൂരവിദ്യാഭ്യാസമായിരുന്നു സ്‌കൂളുകള്‍ തുടര്‍ന്നിരുന്നത്. ഇന്നലെ രാത്രിയിലാണ് കാമ്പസിലേക്ക് തിരിച്ചെത്താന്‍ വിദ്യാർത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും അഡ്മിന്‍ സ്റ്റാഫുകള്‍ക്കും വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത്.
പക്ഷേ സ്‌കൂള്‍ ബസ്സുകള്‍ താത്കാലികമായി നിരത്തിലറങ്ങരുതെന്ന് മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. ബസ്സുകള്‍ ഓടിത്തുടങ്ങാന്‍ ഇനിയും കാത്തിരിക്കണം. സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടി പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളെ ക്യാമ്പസിലെത്തിക്കാനുള്ള ഉത്തരവാദിത്തം രക്ഷിതാക്കൾക്കാണ്. രക്ഷിതാക്കള്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ ഈ നടപടി എങ്ങനെ പ്രാവര്‍ത്തികമാക്കും എന്നൊര ആശങ്ക നിലനില്‍ക്കുന്നുണ്ട്. ബസ്സ് സര്‍വ്വീസിന് ബദലായി എന്ത് ചെയ്യുമെന്ന ആശങ്കയും പലരും മുന്നോട്ട് വെക്കുന്നുണ്ട്.

ബസ്സുകള്‍ നിരത്തിലിറക്കാന്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പു വരുത്തേണ്ടതുണ്ടെന്നാണ് മന്ത്രാലയത്തിന്‍റെ നിലപാട്. അതുമായി ബന്ധപ്പെട്ട മുനിസിപ്പാലിറ്റി ഗവണ്‍മെന്‍റ് സ്ഥാപനങ്ങള്‍ എന്നിവരുമായി ചര്‍ച്ച ചെയ്യണം. സ്വകാര്യ ബസ്സ് കമ്പനികളെ ആശ്രയിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അവരുമായി ചര്‍ച്ച ചെയ്ത് ലഭ്യത ഉറപ്പ് വരുത്താനമുണ്ട്. അതിനപ്പുറം ട്രാഫിക്ക് പ്രശ്‌നങ്ങളും മുന്നിലുണ്ട്.
ഓരോ ആഴ്ച്ചകളിലും ഈ കാര്യങ്ങള്‍ പുനര്‍ പരിശോധിച്ച് ഉറപ്പ് വരുത്തും. ഈ പരിശോധനയ്ക്ക് ശേഷമായിരിക്കും തുടര്‍ കാര്യങ്ങള്‍ പ്രഖ്യാപിക്കുക. വിശദ വിവരങ്ങള്‍ ഒഫീഷ്യല്‍ വെബ്‌സൈറ്റിലൂടെ അറിയിക്കുന്നതായിരിക്കും.
രണ്ട് ദിവസം മുമ്പ് തന്നെ ഷാര്‍ജ്ജ സ്‌കൂളുകളിലെ മുഴുവന്‍ അദ്ധ്യാപകരെയും സ്‌കൂളിലേക്ക് വിളിപ്പിച്ചിരുന്നു. അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും മന്ത്രാലയത്തിന്‍റെ ഭാഗത്ത് നിന്ന് സര്‍വ്വേയും നല്‍കിയിരുന്നു. ഇന്നു മുതല്‍ നഴ്‌സറികള്‍ ചില നിബന്ധനകളോടെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു.