വാഷിങ്ടണ്‍: കഴിഞ്ഞ ഏതാനും ദിവസങ്ങളായി പശ്ചിമേഷ്യയില്‍ യുദ്ധം ശക്തമായി കൊണ്ടിരിക്കുന്നു. അവസാന മൂന്ന് ദിവസങ്ങളില്‍ പശ്ചിമേഷ്യയിലെ എല്ലാ അറബ് രാജ്യങ്ങളെയും ഇറാന്‍ ആക്രമിച്ചു. മാസങ്ങളായി ആക്രമിക്കപ്പെടാത്ത യുഎഇയെ പോലും ഇന്നലെ ഇറാന്‍ ആക്രമിച്ചത് പശ്ചിമേഷ്യയിലെ യുദ്ധ ഭീതി ഉയർത്തുന്നുണ്ട്. യുഎഇക്ക് പുറമെ ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ജോര്‍ദ്ദാന്‍ എന്നീ രാജ്യങ്ങളെയാണ് ആക്രമിച്ചത്. ഈ രാജ്യങ്ങളിലെ യുഎസ് ബൈസുകളാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇറാന്‍ വ്യക്തമാക്കിയിരുന്നു.
ഇറാന്‍റെ പല ഭാഗത്തും അമേരിക്ക ആക്രമണം അഴിച്ചു വിട്ടതോടെ വീണ്ടും ഹൊര്‍മുസ് കടലിടുക്ക് അടച്ചിട്ടതായി ഇറാന്‍ സൈനീക നേതൃത്വം ഉത്തരവിട്ടിരുന്നു. അമേരിക്ക തങ്ങളുമായുള്ള കരാര്‍ ലംഘിച്ചുവെന്നാണ് ഇറാന്‍റെ വാദം. ഹൊര്‍മുസ് കടക്കാന്‍ ശ്രമിച്ച കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണവും അഴിച്ചു വിട്ടിരുന്നു. ഖത്തറിന്‍റെയും സൗദിയുടെയും കാര്‍ഗോ കപ്പലുകളും അക്രമിക്കപ്പെട്ടവയിലുണ്ടായിരുന്നു.
അതേ സമയം ഹൊര്‍മുസിന്‍റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുന്നുവെന്നാണ് ട്രംപ് ഇന്ന് തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ”ഞങ്ങളാണ് ഇനി ഹൊര്‍മുസിലെ കാവല്‍ മാലാഖ, ഞങ്ങളായിരിക്കും ഇനി ഹൊര്‍മുസ് നിയന്ത്രിക്കുന്നത്. ഈ സുരക്ഷാ സേവനം ഇന സൗജന്യമായി നല്‍കില്ല മറിച്ച് ഇതിലൂടെ കടന്ന് പോവുന്ന എല്ലാ കാര്‍ഗോ കപ്പലുകള്‍ക്കും 20 ശതമാനം തുക ഈടാക്കുമെന്നും ട്രംപ് വ്യക്തമാക്കി”.
അതേ സമയം ട്രംപിന്‍റെ പുതിയ ഉത്തരവിനെതിരെ പരിഹസിച്ചാണ് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി പ്രതികരിച്ചത്. ‘ട്രംപ് പറഞ്ഞത് ശരിയാണ്. ഹൊര്‍മുസിലൂടെ കടന്ന് പോവുന്ന എല്ലാ കാര്‍ഗോ കപ്പലുകള്‍ക്കും ഫീസ് ഈടാക്കണം. ഇറാനാണ് എല്ലായിപ്പോഴും ഹൊര്‍മുസിന്‍റെ സംരക്ഷര്‍. 20 ശതമാനം വളരെ കൂടിപ്പോയി. ഞങ്ങള്‍ ജനങ്ങളോട് കനിവുള്ളവരായിരിക്കും”. ഇതായിരുന്നു എക്‌സില്‍ അദ്ദേഹം കുറിച്ച വാക്കുകള്‍.
