തിരുവനന്തപുരം: തെരെഞ്ഞെടുപ്പിനേക്കാളും വലിയ തലവേദനയാവുമോ മുഖ്യനെ തെരെഞ്ഞെടുക്കാനുള്ള ചര്‍ച്ചയെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. വിഡി സതീശന് പുറമെ കെ സി വേണുഗോപാലിന്‍റെയും രമേശ് ചെന്നിത്തലയുടെയും പേരുകളാണ് ചര്‍ച്ചയിലുള്ളത്. ചര്‍ച്ച ചെയ്യാനായ് വന്ന ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ ഡല്‍ഹിയിലേക്ക് തിരിച്ചു.
അതേ സമയം സോഷ്യല്‍ മീഡിയകളില്‍ സതീശന് വേണ്ടി ജനങ്ങള്‍ ക്യാംപയിനുകള്‍ ആരംഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവില്‍ സതീശന്‍റെ പോസ്റ്ററും ഫ്‌ളക്‌സുകളുമായി പ്രകടനം നടത്തി. എറണാകുളത്തും കണ്ണൂരുമാണ് പ്രകടനം നടന്നത്. രാഹുല്‍ ഗാന്ധി പ്രിയങ്ക ഗാന്ധി എന്നിവരുടെ സോഷ്യല്‍ മീഡിയ വാളുകളില്‍ സതീശന് വേണ്ടിയുള്ള കമന്‍റുകള്‍ കൊണ്ട് നിറയുന്നു. കളത്തിലിറങ്ങി പ്രവർത്തിച്ചവന്‍ നാട് ഭരിക്കട്ടെ എന്നാണ് വിഡിക്ക് വേണ്ടിയുള്ള പ്രവർത്തകരുടെ കമന്‍റുകള്‍.
മുഖ്യമന്ത്രി പഥത്തിന്‍റെ ചര്‍ച്ചയ്ക്കായ് കേരളത്തിലെത്തിയ ഹൈക്കമാന്‍ഡ് നിരീക്ഷകരമായ അജയ് മാക്കനും മുകുള്‍ വാസ്‌നിക്കും ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഡല്‍ഹിയിലേക്ക് തിരിച്ചത്. മുതിര്‍ന്ന നേതാക്കളായ എകെ ആന്‍റണി, വിഎം സുധീരന്‍, കൊടിക്കുന്നില്‍ സുരേഷ്, പി ജെ കുര്യന്‍, കെ സുധാകരന്‍ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തി. ഓരോ എംഎല്‍എമാരുമായും ചര്‍ച്ചകള്‍ നടത്തി. പിന്നാലെ ഘടക കക്ഷികളുമായും ആശയ വിനിമയം നടത്തിയിട്ടുണ്ട്. സ്വതന്ത്രന്മാരോട് ഫോണില്‍ ബന്ധപ്പെട്ടതായും അറിയിച്ചു.
കുടിക്കാഴ്ച്ചയുടെ വിശദമായ റിപ്പോര്‍ട്ട് എഐസിസിക്ക് സമര്‍പ്പിക്കും. പിന്നാലെ കേരള നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് അന്തിമ ചര്‍ച്ച നടക്കും. ഇതിന് പിന്നാലെയായിരിക്കും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക. ഘടക കക്ഷികളുടെ പിന്തുണ വിഡീ സതീശനാണെന്ന് പരോക്ഷമായി പാര്‍ട്ടികള്‍ അറിയിച്ചിട്ടുണ്ട്.