വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും അടങ്ങുന്ന നീണ്ട വിഐപി നിര ഒരു നിമിഷം ഭയന്നു. എന്ത് സംഭവിക്കുമെന്നറിയാതെ യുഎസ് പ്രഥമ വനിത മിലാനിയ ട്രംപും ഭര്‍ത്താവോടൊപ്പം പേടിച്ചിരുന്നു, ഉടനെ പിന്നിലൂടെ വാന്‍സ് പുറത്തേക്ക് നീങ്ങി, അമേരിക്കയുടെ സീക്രട്ട് ഏജന്‍റുമാർ നിമിഷ നേരം കൊണ്ട് ഓടിയെത്തി ട്രംപും ഭാര്യയും ഇരിക്കുന്ന ഇരിപ്പിടങ്ങള്‍ക്ക് സുരക്ഷയൊരുക്കി. സദസ്സിലിരിക്കുന്ന നീണ്ട വിഐപി നിര കസേരകള്‍ക്കും ടേബിളിനുമടിയിലേക്ക് ഒളിച്ചിരുന്നു. ട്രംപിനെയും ഭാര്യ മിലാനിയെയു ഉടനടി സ്ഥലത്ത് നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് നീക്കി. വെടിയൊച്ച നിലച്ചതോടെ സീക്രട്ട് ഏജന്‍റുമാർ പ്രതിക്ക് പിന്നാലെ ഓടി. അയാളെ കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തു. ഇയാളുടെ കയ്യില്‍ നിന്ന് കത്തികളും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്, കൂട്ടത്തില്‍ ഒരു സീക്രറ്റ് ഏജന്‍റിന് പരുക്കേറ്റു. ഇതായിരുന്നു ഇന്നലെ പാര്‍ട്ടിക്കിടെ സംഭവിച്ച നാടകീയ രംഗങ്ങള്‍. പ്രതി കാലിഫോര്‍ണിയ സ്വദേശി തോമസ് കോള്‍ അലനായിരുന്നു വെടിയുതിര്‍ത്തത്.
വൈറ്റ് ഹൗസ് കറസ്‌പോണ്ടന്‍റ് അത്താഴ വിരുന്നില്‍ ഇന്നലെ സംഭവിച്ചത് ഏറെ പേടിപ്പെടുത്തുന്ന രംഗങ്ങളായിരുന്നു. ഭാഗ്യവശാല്‍ പ്രസിഡണ്ടിനും ഭാര്യയ്ക്കും വൈസ് പ്രസിഡണ്ടിനും പരിക്കേല്‍ക്കാതെ രക്ഷിപ്പെട്ടു. അത്താഴ വിരുന്നില്‍ നിന്നുള്ള രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി ഓടുന്നുണ്ട്. സാക്ഷാല്‍ ട്രംപ് തന്നെ തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
നൂറ്റാണ്ടുകളുടെ പഴക്കമുള്ള അത്താഴവിരുന്നാണ് വൈറ്റ് ഹൗസ് കറസ്‌പോണ്ടന്‍റ് ഡിന്നര്‍. വൈറ്റ് ഹൗസ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ വൈറ്റ് ഹൗസ് കറസ്‌പോണ്ടന്‍റസ് അസോസിയേഷനാണ് (WHCA) ഇത് സംഘടിപ്പിക്കുന്നത്. പക്ഷേ ട്രംപ് ഇതുവരെ ഈ പരിപാടിയില്‍ പങ്കെടുക്കാത്തത് ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഇന്നലെ പങ്കെടുത്ത ആദ്യ പരിപാടിയില്‍ ഇതു സംഭവിച്ചതും ഇനി അദ്ദേഹത്തിന്‍റെ പേരില്‍ ഓര്‍മ്മിക്കപ്പെടും. 1921ലായിരുന്നു ആദ്യ ഡിന്നര്‍ നടന്നത്. 1924ലായിരുന്നു അമേരിക്കയുടെ പ്രസിഡണ്ട് പങ്കെടുത്ത ആദ്യ അത്താഴവിരുന്ന്. അന്നത്തെ പ്രസിഡണ്ടായിരുന്ന കാല്‍വിന്‍ കോളിഡ്ജാണ് അന്ന് പങ്കെടുത്തത്.
സംഭവത്തില്‍ നെടുക്കം രേഖപ്പെടുത്തി ലോക രാജ്യങ്ങള്‍. ശക്തമായി അക്രമത്തെ അപലപിക്കുകയും ചെയ്തു. ഫ്രാന്‍സ്, ഇസ്രയേല്‍, കാനഡ, മെക്‌സിക്കോ, സ്‌പെയിന്‍, യുഎഇ,ഹംഗറി തുടങ്ങിയ രാജ്യങ്ങളാണ് സംഭവത്തില്‍ അപലപിച്ചത്.