മലയോരങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷ ഉറപ്പ് വരുത്തണം
മേഖല സുരക്ഷിതമല്ലെങ്കില്‍ നിര്‍ബന്ധമായും മാറിത്താമസിക്കണം
സന്ദർശന യാത്രകള്‍ പരമാവധി ഒഴിവാക്കുക
സംസ്ഥാനത്ത് കാലവര്‍ഷം അതിന്‍റെ ഭീകരാവത്സയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. സംസ്ഥാന സര്‍ക്കാറില്‍ നിന്നുള്ള അറിയിപ്പുകളും ജാഗ്രതാ നിര്‍ദ്ദേശങ്ങളും ഇടവിട്ട ഇടവിട്ട് നമ്മെ തേടിയെത്തുന്നുണ്ട്. അത് കൊണ്ട് അതീവ ശ്രദ്ധയോടും ജാഗ്രതയോടുമാവണം ഇനിയുള്ള ദിനങ്ങളില്‍ നാം ചെലവഴിക്കേണ്ടത്. പ്രത്യേകിച്ച് സുരക്ഷിതമല്ലാത്ത സാഹചര്യത്തിലൂടെ കടന്ന് പോവുന്നവര്‍. പ്രതിരോധം ചികിത്സയേക്കാള്‍ ഭേദമാണെന്ന് മറന്നേക്കരുത്.
കാലവര്‍ഷക്കെടുതിയില്‍ ഇന്ന് സര്‍ക്കാര്‍ പുറത്ത് വിട്ട കണക്കനുസരിച്ച് 8 പേര്‍ മരണപ്പെടുകയും 13 പേര്‍ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതുവരെ 27 വീടുകള് പൂര്‍ണ്ണമായും 196 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. 209 ദുരിതാശ്വാസ ക്യാംപുകളിലായി 5792 പേരെ മാറ്റി പാര്‍പ്പിക്കുകയും ചെയ്തു.12 ജില്ലകള്‍ക്ക് ഇന്ന് യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.
നമ്മുക്ക് മറക്കാനാവാത്ത പ്രളയങ്ങളും വെള്ളപ്പൊക്കവും മലവെള്ളപ്പാച്ചിലുമടക്കം വന്‍ ദുരന്തങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അത് കൊണ്ട് മലയോര പ്രദേശങ്ങളിലുള്ളവരും വാസം സുരക്ഷിതമല്ലെന്ന് തോന്നലുള്ളവരും നിര്‍ബന്ധമായും മാറിത്താമസിക്കാന്‍ തയ്യാറാവണം. അതിന് സര്‍ക്കാര്‍ വക സാഹചര്യമൊരുക്കണമെങ്കില്‍ പ്രദേശങ്ങളിലെ ജനപ്രതിനിധികളെ വിവരം അറിയിക്കുക തന്നെ വേണം. പ്രയാസങ്ങള്‍ ഉണ്ടാവാം അത് ജീവന്‍ അപഹരിക്കുന്നതിനേക്കാളും ഭേദമാണല്ലോ. തീര പ്രദേശങ്ങളില്‍ താമസിക്കുന്നവരും ഇത് ശ്രദ്ധിക്കാന്‍ മറക്കരുത്. കടല്‍ രോഷാകുലമാവുന്നത് ഏത് സാഹചര്യത്തിലാണെന്ന് അവിടെയുള്ളവര്‍ക്ക കൃത്യമായി അറിയാവുന്നതാണ്. അത് കൊണ്ട് അതീവ ശ്രദ്ധയുണ്ടായേ മതിയാവൂ.
മത്സ്യത്തൊഴിലാളികളും ഡ്രൈവര്‍മാരുമാണ് ഏറെ ശ്രദ്ധാകുലരാവേണ്ടവർ . മത്സ്യബന്ധന നിരോധന സമയങ്ങള്‍ കാലവര്‍ഷമനുസരിച്ച് വ്യത്യാസപ്പെടും. ആ മുന്നറിയിപ്പുകള്‍ കൈവിടാതെ മുറുകെ പിടിക്കുക. അമിതമായ ആത്മവിശ്വാസം അത് അപകടത്തിലേക്ക് നയിക്കും. വാഹനമോടിക്കുന്നവര്‍ ഭീകരമായ വേഗതയിലൊന്നും വാഹനങ്ങള്‍ ചലിപ്പിക്കരുത്. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ അമിത വേഗതയില്‍ വരുന്ന വാഹനങ്ങള്‍ നിയന്ത്രണം വിട്ട് അപകടത്തിലേക്ക് കൊണ്ടെത്തിക്കും. ദേശീയ പാതയില്‍ രണ്ട് ബസ്സുകള്‍ നിയന്ത്രണം വിട്ട് അപകടത്തിലേക്ക് പോവുന്നത് നാമൊക്കെ കണ്ടതാണ്. ഭാഗ്യവശാല്‍ ചുറ്റുവട്ടത്ത് വാഹനമൊന്നുമില്ലാത്തത് വലിയ അപകടം ഒഴിവായി. അത് കൊണ്ട് വേഗത വര്‍ദ്ധിപ്പിച്ചാല്‍ വാഹനം നിങ്ങളുടെ നിയന്ത്രണത്തില്‍ നിന്ന് വഴുതിപ്പോവും. അത് വലിയ അപകടമുണ്ടാക്കിത്തീര്‍ക്കും. ചെറിയ ബൈക്കുകളില്‍ യാത്ര ചെയ്യുന്നര്‍ ടയറുകള്‍ വഴുതി വീഴാന്‍ സാധ്യത കൂടുതലുമാണ്. ഇതിനുള്ള പ്രതിവിധി അത്യാവശ്യ സാഹചര്യങ്ങളില്‍ മാത്രം പുറത്തിറങ്ങുക അതും മിതമായ വേഗതയില്‍ മാത്രം.
പുഴയിലും കുളത്തിലുമൊക്കെ കുളിക്കാന്‍ ഇറങ്ങുന്നവര്‍ വെള്ളത്തിന്‍റെ ഉയര്‍ച്ചയും താഴ്ച്ചയും നല്ലപോലെ മനസ്സിലാക്കണം. പരമാവധി ഈ കുളി സ്വയം രക്ഷയ്ക്ക് ഒഴിവാക്കലാണ് നല്ലത്. ചില അമിതമായ ആത്മ വിശ്വാസങ്ങളാണ് ഈ ദുരന്തത്തിലേക്ക് കൊണ്ടെത്തിക്കുന്നത്. അസുഖങ്ങളും വളരെ വേഗതയില്‍ ഈ വെള്ളങ്ങളില്‍ പകര്‍ന്നേക്കും. ആരോഗ്യ വകുപ്പിന്‍റെ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ഇതിന് പിന്നിലുണ്ട്. ടൂറിസം ഭാഗങ്ങളിലുള്ള സന്ദര്‍ശനങ്ങള്‍ പരമാവധി ഒഴിവാക്കുക. ഏത് സമയത്താണ് അപകടമണ്ടാവുന്നതെന്ന് പ്രവചിക്കാന്‍ പോലും സാധ്യമല്ല. നമ്മുടെ ചെറിയ മക്കളെയും മുതിര്‍ന്നവരെയും ഈ സാഹചര്യങ്ങളില്‍ പ്രത്യേക ശ്രദ്ധയുണ്ടാവണം.
സൂക്ഷിക്കുക എല്ലാം വന്നതിന് ശേഷം കൈമലര്‍ത്തിയിട്ട് കാര്യമല്ല, ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു പ്രതിരോധമാണ് ചികിത്സയേക്കാള്‍ ഭേദം.